കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.
കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി
പിന്നീട് പരിഗണിക്കാനായി മാറ്റി. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ.എ ജയശങ്കർ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.